
കാസർകോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം. അപാർട്മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കടകൾ, ക്ലബ്ബുകൾ, മാളുകൾ മുതലായവയിൽ അണുബാധ കൂടുതൽ പടരാതിരിക്കാൻ കർശനമായ ജാഗ്രത പാലിക്കണം.

അണുബാധയുടെ വ്യാപനത്തെ നിസ്സാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാൻ അനുവദിക്കാനാകില്ല. പൊതു സ്ഥലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം, എല്ലാ പൊതുസ്ഥലങ്ങളിലും ജീവനക്കാരും സ്ഥാപന ഉടമകളും സന്ദർശകരും ഗുണനിലവാരമുള്ള മാസ്കുകൾ ഉപയോഗിക്കുന്നത് ഉറപ്പാക്കണം, കെട്ടിടത്തിൽ ശുചിത്വം ഉറപ്പു വരുത്തുകയും പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം .
ആവശ്യമുള്ളിടത്തെല്ലാം ഇരട്ട വാക്സിനേഷൻ സ്റ്റാറ്റസ് ഉറപ്പു വരുത്തണം. ലിഫ്റ്റുകളുടെ ഉപയോഗം ഒരു സമയം നിശ്ചിത എണ്ണം യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുക. ഇത്തരം കെട്ടിടങ്ങൾ സന്ദർശിക്കാനും നിയന്ത്രണ നടപടികൾ പര്യാപ്തമാണോ എന്ന് പരിശോധിക്കാനും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണം. ബ്രേക് ദി ചെയിൻ മാർഗനിർദ്ദേശങ്ങൾപാലിച്ച് കോവി ഡ് വ്യാപനത്തെ തടയുന്നതിന് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പടരാതിരിക്കാൻ അതീവ ജാഗ്രത തുടരണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
