
മംഗളൂരു: കോവിഡ് ഭീതി മൂലം ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയില്‍ തിരുത്തുമായി പോലീസ്. കോവിഡാണെന്ന് ഭയന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയകളിൽ ഇത് വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. ഇതിനിടെ ദമ്പതികൾക്ക് കോവിഡില്ലന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ പോലീസ് കൂടുതൽ അന്വേഷണം നടത്തി പുതിയ നിഗമനത്തിൽ ഏത്തിയത്.
ദക്ഷിണ കര്‍ണാടകയിലെ സൂറത്കലിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന രമേഷ് (40), സുവര്‍ണ (35) എന്നിവരാണ് കഴിഞ്ഞ ദിവസം തുങ്ങി മരിച്ചത്. കോവിഡ് ഭീതി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പിലുണ്ടെങ്കിലും മരണ കാരണം ഇത് മാത്രമല്ല എന്നാണ് പോലീസ് പറയുന്നത്. ഇരുവരും മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയും കുട്ടികളില്ലാത്തതില്‍ അസ്വസ്ഥരും ആയിരുന്നുവെന്നും സുഹൃത്തുക്കളും അയല്‍വാസികളും സ്ഥിരീകരിക്കുകയും ചെയ്തു.
ആത്മഹത്യക്ക് തൊട്ടുമുമ്പ് സൂറത്ത്കല്ല് പോലീസുമായി രമേശ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറിനെ രാവിലെ 6.45 ഓടെയാണ് രമേശ് ഫോണില്‍ വിളിക്കുന്നത്. സംസാരത്തിൽ പന്തികേട് തോന്നിയ പോലീസ് രമേശിൻ്റെ ഫോണ്‍ ട്രേസ് ചെയ്ത് രാവിലെ 7.10 ഓടെ വീട് കണ്ടെത്തി. വാതില്‍ തുറക്കാത്തതിനാൽ പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്. അപ്പോഴേക്കും രണ്ടുപേരും തൂങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത് എന്നും പോലീസ് പറഞ്ഞു.

പോലീസിന് ഫോൺ ചെയ്ത രമേശ് ജീവിതം അവസാനിപ്പിക്കാന്‍ രാത്രിയില്‍ ഭാര്യ ഉറക്ക ഗുളിക കഴിച്ചെങ്കിലും വിജയിച്ചില്ലെന്നും അതോടെ രാവിലെ തൂങ്ങിമരിച്ചെന്നും പറഞ്ഞു. താനും തൂങ്ങിമരിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിൽ നിന്നും രമേശിനെ ഫോണിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് പോലീസുകാരനായ ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതോടെയാണ് ഫോൺ ട്രേസ് ചെയ്ത് വീട്ടിൽ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പോലീസിന് അയച്ച ശബ്ദസന്ദേശത്തിലും രമേശ് ചിലകാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ട്. എൻ്റെ ഭാര്യക്ക് പ്രമേഹം ബാധിച്ചതിനാല്‍ അവള്‍ രോഗത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു.

ഞങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരു ലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. 2000 -ലാണ് ഞങ്ങള്‍ വിവാഹിതരായത്. 2002 -ല്‍ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെങ്കിലും 12 ദിവസങ്ങള്‍ക്ക് ശേഷം അവന്‍ മരിച്ചു. ഗര്‍ഭകാലത്ത് അവള്‍ക്ക് പ്രമേഹമുണ്ടായിരുന്നു. 2005 -ല്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി, പക്ഷെ ഗര്‍ഭം അലസി. തുടര്‍ന്ന് ചികിത്സകള്‍ നടത്തിയെങ്കിലും ഗര്‍ഭം ധരിക്കാനായില്ല. മാനസിക വിഷമങ്ങള്‍ അനുഭവിച്ചിരുന്ന ഇരുവര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ദമ്ബതികള്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റ് പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് പറഞ്ഞതായി ശബ്ദ സന്ദേശത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യ കുറിപ്പിനൊപ്പം ഒരു ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ശേഷം പണം കുടുംബത്തിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി കെ.സുധാകര്‍ പറഞ്ഞു. കോവിഡിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും രാജ്യത്ത് മികച്ച ചികിത്സയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
