
ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിരോധനം. ഈ കാലയളവിൽ പുറത്ത് നിന്നുള്ള ഒരു വിമാനത്തിനും ലാൻഡ് ചെയ്യാൻ അനുമതി നൽകില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലാണ് ഇന്ന് കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. നെഞ്ച് വേദനയെ തുടർന്ന് മരിച്ചയാളിൽ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൂടാതെ 65 വയസു കഴിഞ്ഞവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടിനുള്ളിൽ തന്നെ കഴിയണമെന്ന നിർദേശം നൽകണമെന്ന് സംസ്ഥാന സർക്കാരുകളോട് കേന്ദ്രസർക്കാർ അറിയിച്ചു.

ജനപ്രതിനിധികൾക്കും സർക്കാർ ജീവനക്കാർക്കും മെഡിക്കൽ രംഗത്തുള്ളവർക്കും ഇത് ബാധകമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനൊപ്പം രോഗികളും വിദ്യാർത്ഥികളും ഒഴികെയുള്ളവരുടെ കൺസെഷൻ യാത്രകൾ റദ്ദാക്കാനും റെയിൽവേയോടും വ്യോമയാന മന്ത്രാലയത്തിനോടും നിർദേശിച്ചു.
സ്വകാര്യമേഖലയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്. അടിയന്തര, അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിന്നൊഴിവാക്കി.
