
ദില്ലി: സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യു.പി പ്രയാഗ് രാജ് സ്വദേശിയാണ്. ആദ്യ പത്തിൽ ആരും മലയാളികളില്ല. റാങ്ക് ലഭിച്ച ആദ്യ പത്തുപേരുടെ പേര് വിവരങ്ങൾ ഇങ്ങനെ; 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 – മായങ്ക് ത്രിപഠി. ആദ്യ 100 പേരിലെ മലയാളികൾ: ആൽഫ്രഡ് തോമസ് -33, മാളവിക ജി നായർ – 45, ജി.പി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ്.
ഐ.എ.എസ്, ഐ.എഫ്എസ്, ഐ.പി.എസ്, സെൻട്രൽ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒ.ബി.സി വിഭാഗത്തിൽ നിന്ന് 318 പേരും എസ്.സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐ.എ.എസും 55 പേർക്ക് ഐ.എഫ്എ.സും 147 പേർക്ക് ഐ.പി.എസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും എന്നാണ് വിവരം.
