
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം മുൻ പ്രാദേശിക നേതാവ് സി. ഒ. ടി നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചു. പിന്തുണയ്ക്കായി സി.ഒ.ടി നസീർ ബി.ജെ.പി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീർ പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇതുവരെ ബി.ജെ.പിയുടെ നിലപാട്.

നസീർ സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതോടെ തലശ്ശേരിയിലെ എൻ. ഡി. എ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിച്ചു. തലശ്ശേരിയിൽ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസിന്‍റെ നാമനിർദ്ദേശ പത്രിക തള്ളിയത് ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിരുന്നു.
ഏറെ പ്രതീക്ഷ പുലർത്തിപ്പോന്ന മണ്ഡലത്തിൽ സ്ഥാനാർഥി ഇല്ലാതെ വന്നത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തി. ഇതിനെത്തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.
