
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കെ. സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ എടുത്ത കേസ് കള്ളകേസ് ആണെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്. വിചാരണക്ക് പോലും അർഹതയില്ലാത്ത കെട്ടിച്ചമച്ച കേസാണെന്ന് വിടുതൽ ഹർജി അനുവദിച്ചതിലൂടെ തെളിഞ്ഞു. യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും ചില മാധ്യമങ്ങളുടെയും ഗൂഢാലോചനയുടെ ഭാഗമായി എടുത്ത കേസാണിതെന്ന് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും അഴിമതിക്കെതിരായിട്ട് ശക്തമായി സമരം നയിക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞതായി ശ്രീകാന്ത് പറഞ്ഞു. കേസിൽ കെ. സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ബി.ജെ.പി – സി.പി.എം ഒത്തുകളിയുടെ ഭാഗമാണെന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമാണ്. സി.പി.എമ്മുമായി ഒത്തുകളിക്കുന്നത് യു.ഡി.എഫ് ആണ്. യു.ഡി.എഫിന് ഒത്തുകളി സിൻഡ്രോം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
