
രാജ്യത്ത് മധ്യപ്രദേശ്, ബീഹാര്‍ ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ശക്തമായ നിലയിൽ. 58 മണ്ഡലങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. ഇതില്‍ 28 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തിയ മധ്യപ്രദേശിൽ 20 സീറ്റിലും ബി.ജെ.പിയാണ് ലീഡ്. ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്.

എന്നാൽ ഇവിടെ നിലവില്‍ ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. ഗുജറാത്തിൽ എട്ടു സീറ്റുകളിലെയും യു.പിയിൽ ഏഴ് മണ്ഡലങ്ങളിലെയും ജാർഖണ്ഡ്, കർണാടക, ഒഡീഷ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ എട്ടിൽ എട്ട് സീറ്റിലും അവർ മുന്നേറുകയാണ്. യു.പിയിലാവട്ടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളിൽ ആറിടത്തും ബി.ജെ.പി മുന്നേറ്റമാണ്. ഛത്തിസ്ഗഡിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നേറുന്നത്. മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
