
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനും ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ ഷാബാസിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സംസ്ഥാന സ്‌കൂള കലോത്സവത്തിനിടെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ജാമ്യം അനുവദിച്ചത്. പരാതി ഇല്ലാതെ കേസെടുത്തതിൽ സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍ക്കുമില്ലാത്ത പരാതി സര്‍ക്കാരിനെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കില്ലന്നും കോടതി പറഞ്ഞു. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്തിനാണെന്നും ചോദിച്ച ജഡ്‌ജി ഡോ. അരുണ്‍ കുമാറിനെ സ്വന്തം ജാമ്യത്തില്‍ വിടണമെന്നും പറഞ്ഞു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
