
ടെൽ അവിവ്: അഭയാര്‍ഥി ക്യാമ്പിന് നേരെ ബോംബ് വര്‍ഷിച്ച് നൂറിലധികം ഫലസ്തീനികളെയാണ് കൂട്ടക്കൊല നടത്തിയത്. ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.
10 മാസം പിന്നിട്ട ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ഈ കൂട്ടക്കൊല. വെടി നിര്‍ത്തലിനുള്ള യു എസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തിന് അനുകൂല പ്രതികരണം ലഭിക്കുന്നതിനിടെയുണ്ടായ കൂട്ടക്കൊല ലോകത്തെ നടുക്കി. വെടിനിര്‍ത്തല്‍ കരാറിന് വഴങ്ങരുതെന്ന ഇസ്‌റാഈല്‍ മന്ത്രി സ്‌മോട്രികിന്റെ പ്രസ്താവനയെ വൈറ്റ് ഹൈസ് വിമര്‍ശിച്ചിരുന്നു. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തിനിടെ 80,000ത്തിലേറെ പേര്‍ മധ്യ ഗസ്സ വിട്ടിരുന്നു.
