
പനിക്ക് കുത്തിവെപ്പെടുത്തതിന് പിന്നാലെ ആറു വയസുകാരൻ മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശി മഹേശ്വരൻ്റെ മകൻ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ വ്യാജ ഡോക്ടറാണെന്ന് പരിശോധനയിൽ കണ്ടെത്തി. വനിതാ ഡോക്ടറായ കാതറിനാണ് പിടിയിലായത്. നവംബർ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരൻ കാതറിൻ്റെ ക്ലിനിക്കിലെത്തിച്ചത്. കുത്തിവെപ്പെടുത്ത് വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലിൽ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇവിടെ നിന്ന് പാരസെറ്റാമോൾ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടൻതന്നെ കുട്ടിയെ രാജപാളയം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാതറിൻ കുത്തിവെപ്പ് നൽകിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക നിഗമനം. കാതറിൻ്റെ ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.
