മാസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു; മാനേജരായ വനിതയടക്കം അഞ്ചുപേർ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing മാസങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു; മാനേജരായ വനിതയടക്കം അഞ്ചുപേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബി.എസ്എൻ.എൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26 നാണ് മരിച്ചത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ 23 നാണ് അപകടത്തിൽ പെടുന്നത്. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു.

കൊലപാതകത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനായിരുന്നു പദ്ധതി. 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ഇതിനായി പാപ്പച്ചനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. അപകട മരണം എന്ന നിലയിൽ കേസ് ഒതുങ്ങും എന്നാണ് പ്രതികൾ കരുതിയത്. എന്നാൽ പോലീസിൻ്റെ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

0Shares