
റിയാദ്: താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്‌ചക്കിടെ സൗദി അറേബ്യയില്‍ അറസ്റ്റിലായത് 16,695 വിദേശികള്‍. സൗദി ആഭ്യന്തര മന്ത്രാലയവും വിവിധ അന്വേഷണ ഏജൻസികളും സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒക്ടോബര്‍ 26 മുതല്‍ നംവബര്‍ ഒന്ന് വരെ നടത്തിയ പരിശോധന രാജ്യത്തെ നിയമലംഘകരെ കണ്ടെത്താൻ സഹായകമായി.
10,518 പേര്‍ താമസ നിയമ ലംഘനത്തിലും 3953 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘനത്തിനും 2224 പേര്‍ തൊഴില്‍ നിയമ ലംഘനത്തിൻ്റെ പേരിലുമാണ് അറസ്റ്റിലായത്. അതിര്‍ത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരും പിടിയിലായിട്ടുണ്ട്.

അറസ്റ്റിലായവരില്‍ 57 ശതമാനം പേരും യെമൻ സ്വദേശികളാണ്. 42 ശതമാനം പേര്‍ എത്യോപ്യക്കാരാണ്. ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കിയ 18 പേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയില്‍ ഇത്തരം നിയമ ലംഘനങ്ങളുടെ പേരില്‍ 42,358 പുരുഷന്മാരും 7,532 സ്ത്രീകളും ഉള്‍പ്പെടെ 49,890 പേര്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. നിയമ നടപടികള്‍ നേരിടുന്നവരുടെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അതത് നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
നിയമം ലംഘിച്ച് രാജ്യത്ത് എത്തുന്നവരെ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തരമന്ത്രാലയം കടുത്ത മുന്നറിയിപ്പ് നല്‍കി. ഏത് വിധേനയുള്ള സഹായം ചെയ്യുന്നവരും നിയമനടപടി നേരിടുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. 15 വര്‍ഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാല്‍ പിഴയും ലഭിക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ഉള്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളോ താമസ സൗകര്യങ്ങള്‍ എന്നിവ കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.
