
തിരുവനന്തപുരം: കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയുടേതാണ് ശിക്ഷാ വിധി. പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ നടത്തിയത് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. പൂവച്ചലിലെ തന്നെ അരുൺ കുമാറിൻ്റെയും ഷീബയുടെയും മകനായ ആദിശേഖർ 15നെ 2023 ഓഗസ്റ്റ് 30-നാണ് പ്രതി തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ വാഹനമിടിച്ച് കൊന്നത്. വാഹനാപകടം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മനപൂർവം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസിൻ്റെ ഗതിമാറുകയായിരുന്നു. കുട്ടിയുമായി മുമ്പ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. രക്ഷിതാക്കൾ പോലീസിന് നൽകിയ മൊഴിയും കേസിനെ സഹായിച്ചു. പുളിങ്കോട് ക്ഷേത്രത്തിലെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചു. ഇത് ശ്രദ്ധയിപ്പെട്ടതോടെ ആദിശേഖർ ചോദ്യം ചെയ്തു. ഈ സംഭവത്തോടെ തുടങ്ങിയ തർക്കം വൈരാഗ്യമായി മാറി. പിന്നീട് കൊലപാതകത്തിലും കലാശിച്ചു. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദിശേഖറിൻ്റെത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
