
കാസര്‍കോട്: മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം ഹിൽസ്റ്റേഷന്‍റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ റാണിപുരം ഡി.ടി.പി.സി റിസോർട്ടിൽ യോഗം ചേർന്നു. ഇവിടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ചിൽഡ്രൻസ് പാർക്ക്, സിമ്മിംഗ് പൂൾ, ആംഫിതിയേറ്റർ, ആയുർവ്വേദ സ്പാ സെൻറർ തുടങ്ങിയവ നിർമ്മിക്കാൻ കാസര്‍കോട് ജില്ല നിർമ്മിതികേന്ദ്രയെ ഏൽപ്പിച്ചിട്ടുണ്ട്.

9900000 രൂപയുടെ പദ്ധതിയാണിത്. എടയ്ക്കാനം – റാണിപുരം കേബിൾ കാർ പദ്ധതിയുടെ ഭാഗമായ ഡി. പി ആർ എത്രയും വേഗം സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റാണിപുരം മേഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. മേഖലയിൽ മൊബൈൽ റേഞ്ചോ ,മെച്ചപ്പെട്ട ടെലഫോൺ സൗകര്യങ്ങളോ ലഭ്യമല്ലാത്തത് സഞ്ചാരികളെ വലക്കുന്നുണ്ട് . ഇതിന് ശാശ്വത പരിഹാരം കാണാൻ ബി.എസ്.എൻ എല്ലിനെയോ മറ്റ് പ്രൈവറ്റ് ഏജൻസികളുടെ യോ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു .
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീർ, പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പി. ജി മോഹനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.രാജൻ, എ. ഡി. എം എൻ. ദേവിദാസ് , ഡി.റ്റി. പി. സി പ്രൊജക്ട് മാനേജർ പി. സുനിൽ കുമാർ, ഡി. റ്റി. പി. സി സെക്രട്ടറി ബിജു രാഘവൻ, ഡി. എഫ്. ഒ, വനം ജീവി വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
