കാമുകനെ ഒഴിവാക്കാന്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് അറിയിച്ചു; കാമുകിയുടെ കുഴിമാടം തേടി മട്ടന്നൂരില്‍ കാമുകന്‍റെ അലച്ചില്‍; ഒടുവില്‍ പോലീസ് പൊക്കി

  • Post category:news
  • Reading time:1 min read
You are currently viewing കാമുകനെ ഒഴിവാക്കാന്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് അറിയിച്ചു; കാമുകിയുടെ കുഴിമാടം തേടി മട്ടന്നൂരില്‍  കാമുകന്‍റെ  അലച്ചില്‍; ഒടുവില്‍ പോലീസ് പൊക്കി

മഞ്ചേശ്വരം സ്വദേശിയായ കാമുകൻ മൂന്നുമാസമായി താൻ അഗാധമായി പ്രണയിച്ചിരുന്ന തന്‍റെ കാമുകി വാഹനാപകടത്തില്‍ മരിച്ചുവെന്ന് കാമുകിയുടെ സുഹൃത്തുവഴി അറിഞ്ഞപ്പോള്‍ ആദ്യം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു, അതിന് മുന്‍പായി പ്രണയിനിയുടെ കുഴിമാടം അന്വേഷിച്ച് സുഹൃത്തിനൊപ്പം ഇറങ്ങിത്തിരിക്കുകയും, ആ യാത്ര മട്ടന്നൂർ പോലീസ് സ്‌റ്റേഷനില്‍ അവസാനിക്കുകയും ചെയ്തു.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ചേശ്വരം സ്വദേശിയായ 21 കാരനും 19 കാരിയുമായ യുവതിയും തമ്മില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തമ്മില്‍ പ്രണയത്തിലായതോടെ ഇരുവരും മൊബൈല്‍ ഫോണിലൂടെ മണിക്കൂറുകളോളം സംസാരിക്കാറും ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി കാമുകിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കാമുകിയുടെ കൂട്ടുകാരിയുടെ നമ്പറിലേയ്ക്ക് കാമുകന്‍ മെസേജ് അയച്ചു. ഇതോടെയാണ് വാഹന അപകടത്തില്‍ കാമുകി മരിച്ച വിവരം യുവാവ് അറിയുന്നത്. അതോടെ മാനസികമായി ആകെ തകര്‍ന്ന യുവാവ് ജീവനൊടുക്കാന്‍ തീരുമാനിക്കുകയും താനും അവള്‍ക്കൊപ്പം പോകുകയാണെന്നും പറഞ്ഞ് കാമുകിയുടെ സുഹൃത്തിന്‍റെ വാട്‌സാപ്പിലേയ്ക്ക് മെസേജ് അയയ്ക്കുകയും ചെയ്തു.

താന്‍ മരിക്കുന്നതിന് മുന്‍പായി പ്രണയിനിയുടെ കുഴിമാടം ഒരുനോക്ക് കാണാനും പ്രാര്‍ത്ഥിക്കാനുമായി ഇയാള്‍ സുഹൃത്തുമായി യുവതിയുടെ നാടായ മട്ടന്നൂരിലേയ്ക്ക് ബൈക്കില്‍ പുറപ്പെട്ടു. അവിടെയെത്തിയ ഇവര്‍ അടുത്തിടെ കബറക്കം നടന്ന പള്ളികള്‍ അന്വേഷിച്ചു നാലഞ്ചു പള്ളികള്‍ കയറി ഇറങ്ങിയെങ്കിലും കുഴിമാടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, രാത്രി ഏറെ വൈകിയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാക്കളെ കണ്ടപ്പോള്‍ നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്, പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കാര്യങ്ങള്‍ വിവരിച്ചു. യുവാവിന്‍റെ കയ്യില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പര്‍ വെച്ച് പോലീസ് അന്വേഷണം നടത്തി. ഇതോടെ യുവതി മരിച്ചിട്ടില്ല എന്നും യുവാവ് വഞ്ചിക്കപ്പെട്ടത് ആണെന്നും കാമുകനെ ഒഴിവാക്കാന്‍ വേണ്ടി യുവതി ഉണ്ടാക്കിയ തിരക്കഥയായിരുന്നു വാഹനാപകടമെന്നും പോലീസ് മനസിലാക്കി.
യുവതി അപകടം സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്നും പോലീസിനോട് പറഞ്ഞു. എന്തായാലും സിനിമയെപ്പോലും വെല്ലുന്ന കാമുകിയുടെ തിരക്കഥ വിശ്വസിച്ച് ജീവനൊടുക്കിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് ആ യുവാവ്.

0Shares