എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമൂഹിക സേവന സന്നദ്ധതയുള്ള സര്‍ക്കാരാണ് നമ്മുടേത്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമൂഹിക സേവന സന്നദ്ധതയുള്ള സര്‍ക്കാരാണ് നമ്മുടേത്:  മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കുംവേണ്ടി നിലകൊള്ളുന്ന സാമൂഹിക സേവന സന്നദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ പനത്തടിയില്‍ നിര്‍മ്മിച്ച പകല്‍വീടും ഭിന്നശേഷി സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ പണം അനുവദിക്കുമ്പോള്‍ അഞ്ച് ശതമാനം തുക ഭിന്നശേഷി വിഭാഗക്കാര്‍ക്കും വയോജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായുമാണ് നീക്കിവെക്കുന്നത്.വയോജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കേരള സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 60 വയസു കഴിഞ്ഞ 13 ലക്ഷത്തോളം പുതിയ ആളുകള്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കിയത്. ഇപ്പോള്‍ മൊത്തം 56 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നു.

സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 500 രൂപയായിരുന്ന പെന്‍ഷന്‍ ആദ്യ ഘട്ടത്തില്‍ അത് ആയിരം രൂപയും പിന്നീട് ഓരോ വര്‍ഷം കൂടി വരുമ്പോഴും 100 രൂപ വീതം കൂട്ടി ഇപ്പോള്‍ 1300 രൂപയുമാക്കി കഴിഞ്ഞു. വയോജനങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരു വകുപ്പിലേക്ക് മാത്രമായി നമുക്ക് ഒതുങ്ങരുതെന്നും എല്ലാ വകുപ്പുകളുമായി സംയോജിപ്പിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇതിനെല്ലാം പുറമെ വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു എല്‍ഡര്‍ ബഡ്ജറ്റും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കര്‍ക്ക് ജീവിക്കാനുള്ള പ്രോത്സാഹനമാണ് ഭിന്നശേഷി സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും ആത്മവിശ്വസം വര്‍ദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷ ബോധം അവരിലുണ്ടാക്കുന്നതിനും ഇത്തരം പരിശീലന കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. രാജന്‍ സ്വാഗതം പറഞ്ഞു. പരപ്പ അഡീഷണല്‍ ഡി. പി. ഒ ദിവ്യ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി തങ്കമണി, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹേമാംബിക, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. വേണുഗോപാല്‍, പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. സി മാധവന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ജി ദേവ്, ലതാ അരവിന്ദന്‍, മറിയാമ്മ ചാക്കോ, പനത്തടി ഗ്രാമപഞ്ചായത്തംഗം ഉഷ രാജു, പനത്തടി സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ മാധവി, പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ സി. സുകു, വിവിധ കക്ഷി നേതാക്കളായ പി. വി രാമചന്ദ്രന്‍, എന്‍ ഐ ജോയ്, കെ. പി മോഹനന്‍, സൂര്യനാരായണ ഭട്ട്, ബാബു പാലാപറമ്പില്‍, എം. ബി ഇബ്രാഹിം, ഭിന്നശേഷി ജില്ല സംഘടന പ്രസിഡന്റ് ജോസ് കൈതമറ്റം, സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, എന്നിവര്‍ സംസാരിച്ചു. പരിപാലന സമിതി വൈസ് ചെയര്‍മാന്‍ ടി. കുഞ്ഞിക്കണ്ണന്‍ നന്ദി പറഞ്ഞു.

0Shares