
ഇതാ ലോകത്തിന് ഒരു ആശ്വാസവാർത്ത. ഇതുവരെ വിജയകരമായ ചികിത്സ ഇല്ല എന്ന് കരുതിയിരുന്ന എയ്ഡ്സിന് ചികിത്സ സാധ്യമെന്ന് തെളിഞ്ഞിരിക്കുന്നു. ലണ്ടനിൽ ഡോക്ടർമാർ എച്ച്ഐവി ബാധിതനായ രോഗിയെ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കി. എച്ച്ഐവിക്കെതിരെ പ്രതിരോധ ശേഷിയുള്ള ഒരാളുടെ ബോൺമാരോ എച്ച്ഐവി ബാധിതനായ ആളിൽ ശസ്ത്രക്രിയ വഴി മാറ്റി വെച്ചുകൊണ്ടാണ് എയ്ഡ്സ് രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കിയത്.18 മാസങ്ങൾക്ക് മുൻപാണ് എച്ച്ഐവിക്കെതിരെ പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്ന അപൂർവ്വ ജനിതക സ്വഭാവമുള്ള ബോൺമാരോ എച്ച്ഐവി രോഗബാധിതനിൽ വെച്ചുപിടിപ്പിക്കുന്നത്.

ഇതോടുകൂടി രോഗിയില്‍ നിന്നും പതിയെപ്പതിയെ രോഗലക്ഷണങ്ങൾ കുറഞ്ഞുവരികയും, പൂർണമായും എച്ച്ഐവി വിമുക്ത അവസ്ഥയിലേക്ക് മാറുകയുമായിരുന്നു. എന്നാൽ ഇത് എയിഡ്സിനെതിരെ ഉള്ള ഒരു മുന്നേറ്റം മാത്രമാണെന്നും ഇതിനർത്ഥം എച്ച്ഐവിക്ക് മരുന്ന് കണ്ടുപിടിച്ചു എന്നുമല്ലെന്നുമാണ് ഗവേഷണത്തിന് മേല്നോട്ടം വഹിച്ച രവീന്ദ്ര ഗുപ്ത പറയുന്നത്.
‘ദി ലണ്ടൻ പേഷ്യന്റ്’ എന്ന് അറിയപ്പെടുന്ന ഇദ്ദേഹം ലോകത്ത് എച്ച്ഐവി ഭേദപ്പെടുന്ന രണ്ടാമത്തെ ആളാണ്. ഇതിന് മുൻപ് അമേരിക്കയിൽ ‘ദി ബർലിൻ പേഷ്യന്റ്’ എന്ന പേരിലറിയപ്പെട്ട തിമോത്തി ബ്രൗൺ സമാന രീതിയിലൂടെ 2007 എച്ച്ഐവി യിൽ നിന്ന് പൂർണമായും മുക്തിനേടിയിരുന്നു. ഈ വ്യക്തി ഇതുവരെയും പൂർണ ആരോഗ്യവാനാണ് എന്നും ഡോക്ടർമാർ പറയുന്നു. ലോകത്തിൽ ഏകദേശം 37 മില്യൺ ആളുകളാണ് എയ്ഡ്സ് രോഗബാധിതരായി ഉള്ളത്. അടുത്തകാലത്തായി നടന്ന ഗവേഷണങ്ങളുടെ ഫലമായി എച്ച്ഐവി ക്കെതിരെ ചില മരുന്നുകൾ ശാസ്ത്രത്തിന് കണ്ടുപിടിക്കാനായിയെങ്കിലും ഇതുപയോഗിച്ച് പൂർണമായും ഭേദപ്പെടുത്തുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
