
മുൻ മിസോറാം ഗവർണറും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരന്റെ പി.എ ചമഞ്ഞ് ഹോട്ടൽ മുറിയിൽ സുഖതാമസം നടത്തി കൊല്ലം മുൻ യുവമോർച്ചാ നേതാവ്. പോലീസ് ഉദ്യോഗസ്ഥനെയും കബളിപ്പിച്ചാണ് ഇയാൾ സുഖവാസം നടത്തിയത്. തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഇയാൾ പോലീസ് ചെലവിൽ മുറിയെടുത്ത് സുഖവാസം തുടങ്ങിയത്.

എന്നാൽ ഇവിടെ നിന്നും ആരും അറിയാതെ യുവാവ് മുങ്ങുകയും ചെയ്തതായാണ് വിവരം. ഇതോടെയാണ് കബളിപ്പിക്കപ്പിക്കപ്പെട്ട വിവരം മനസിലായത്. ഇതോടെ പോലീസ് അന്വേഷണം നടത്തി. കുമ്മനം രാജശേഖരനോടും കാര്യം തിരക്കി. എന്നാൽ തനിക്ക് അങ്ങനെ ഒരു പി.എ ഇല്ലെന്ന് കുമ്മനം പറയുകയും ചെയ്തു. ശേഷം നടത്തിയ അന്വേഷണത്തിലാണ് യുവാവ് കൊല്ലം മുൻ യുവമോർച്ച നേതാവായിരുന്നെന്നും അറിഞ്ഞത്.
മറ്റൊരു ജില്ലയിലെ പോലീസ് മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു പോലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്. തന്റെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു യുവാവിന്റെ നിര്‍ദ്ദേശം. കൂടാതെ താൻ സുരേഷ് ഗോപി എം.പിയുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശ്ശേരി പഞ്ചായത്ത് എം.പി ദത്തെടുത്തെന്നും യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു.
