
ഇന്ത്യന്‍ വാഹന വിപണിയില്‍ തുടരുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് 3,000 താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ പദ്ധതിയിട്ട് മാരുതി സുസുക്കി. വിപണി ആവശ്യകതയിലുണ്ടായ വലിയ കുറവാണ് കമ്പനിയെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും കാറുകളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് വരുത്തിയെന്നും ഉപഭോക്താക്കളുടെ താങ്ങാനാവുന്ന വിലയെ വിലക്കയറ്റം ബാധിക്കുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഭാർഗവ ഓഹരി ഉടമകളോട് പറഞ്ഞു.

ജൂലൈയിൽ, തുടർച്ചയായ ഒൻപത് മാസമായി ഇന്ത്യയിലെ വാഹന വിൽപ്പന കുറയുന്നതോടെ കൂടുതൽ ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ തൊഴിലാളികളെ പിരിച്ചുവിടുകയും ചെലവ് നിയന്ത്രിക്കാൻ ഉൽപാദനം താൽക്കാലികമായി നിർത്തുകയും ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്‍റെ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണ്,
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി), ഹൈബ്രിഡ് കാറുകൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും ഭാര്‍ഗവ പറഞ്ഞു. സി.എൻ.ജി വാഹനങ്ങൾ ഈ വർഷം 50 ശതമാനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ടെന്ന് ഭാർഗവ വ്യക്തമാക്കി. വാഹന വിൽപ്പനയിൽ 18.7 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 19 വർഷത്തിനിടെയിലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേഴ്സാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ജൂലൈയിൽ പാസഞ്ചർ വെഹിക്കിൾസും ഇരു ചക്രവാഹനങ്ങളും ഉൾപ്പെടെ 18,25,148 വാഹനങ്ങളുടെ വിൽപ്പന നടന്നപ്പോൾ കഴിഞ്ഞ വർഷം അത് 22,45,223 ആയിരുന്നു. മാന്ദ്യം രൂക്ഷമായതോടെ പതിനയ്യായിരത്തിൽ അധികം ജീവനക്കാർക്കാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ നഷ്ടമായത്.
