തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ആര്‍.എസ.്എസ് ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വരുന്നവരെ പിന്തിരിപ്പിക്കാനാണ് ആര്‍.എസ്.എസ്സിന്റെ നീക്കമെന്ന് മുഖ്യമന്ത്രി. ശബരിമലയെ സവര്‍ണ ജാതിഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാപ ഭൂമിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജാതി-മത വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്നുവെന്നതാണ് ശബരിമല. ഈ സവിശേഷതയില്‍ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍. പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്.
ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആര്‍.എസ്.എസ്സിൻ്റെ ശ്രമം അനുവദിക്കില്ല;മുഖ്യമന്ത്രി