ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലങ്ങളില്‍ പോലും വന്‍ ചര്‍ച്ചാ വിഷയമായിരുന്ന ഡല്‍ഹി നിര്‍ഭയ പീഡനക്കേസ്സില്‍ നിര്‍ണ്ണായക വിധി ഇന്ന്. ഈ കേസില്‍ വാദം കേട്ട കോടതി നാല് പ്രതികളെ മരണം വരെ തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ ശിക്ഷയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഡല്‍ഹി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചുവെന്നാണ് പ്രതികളുടെ അഭിഭാഷകന്റെ വാദം.
2012 ഡിസംബര്‍ 16ന് രാത്രിയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായിരുന്ന നിര്‍ഭയയും സുഹൃത്തും ആളൊഴിഞ്ഞ ബസില്‍ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന പ്രതികള്‍ ആണ്‍സുഹൃത്തിനെ അടിച്ചു വീഴ്ത്തി നിര്‍ഭയയെ ക്രൂര ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മറ്റൊരു പ്രതിയായ വിനയ് ശര്‍മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയും ആര്‍. ബാനുമതിയും കുര്യന്‍ ജോസഫും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസില്‍ പ്രതികളുടെ വാദം കേള്‍ക്കുന്നത്. മൂന്നംഗ ബഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വെവ്വേറെ വിധി പ്രസ്താവന നടത്തും.