
പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22)ണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മണ്ണാര്‍ക്കാട്ടെ സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയില്‍ കയറി വൈകിട്ട് ഒന്‍പതോടെ ഒരു സംഘമാളുകള്‍ ഇയാളെ കുത്തുകയായിരുന്നു. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലര്‍ സിറാജിന്റെ മകനാണ് സഫീര്‍. കൊലപാതകത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താലചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സി.പി.ഐ അനുഭാവികളാണ്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. അതേസമയം, അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്ക് ഗൂണ്ടാബന്ധമുള്ളതായാണ് വിവരം.