
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധ സൂചകമായി വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തണമെന്ന എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. അസദുദ്ദീൻ ഉവൈസി ദേശീയ പതാകയെ തൊട്ടുകളിക്കുകയാണ്. രാജ്യസ്നേഹത്തിന്റെ അടയാളമാണ് പതാക. അത് പ്രതിഷേധത്തിന്‍റെ അടയാളമായി ഉപയോഗിക്കരുത്. ഉവൈസി ദേശീയ പതാകയെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തരുതെന്നും ഷാനവാസ് പറഞ്ഞു.

‘‘ദേശീയ പൗരത്വ ഭേദഗതി ഒരു ന്യൂനപക്ഷങ്ങൾക്കുമെതിരല്ല. അത് ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് പീഡനം അനുഭവിച്ച് വന്നവർക്ക് പൗരത്വം നൽകലാണ്. പ്രതിപക്ഷം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ’’ അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധ സൂചകമായി എല്ലാവരും വീടിന് പുറത്ത് ഇന്ത്യൻ പതാക ഉയർത്തണമെന്ന് അസദുദീൻ ഉവൈസി ഇന്നലെ പറഞ്ഞിരുന്നു. ഹൈദരാബാദിലെ ദാറുസലാമിൽ ഒരു റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ഉവൈസിയുടെ പ്രസ്താവന.
