ന്യൂഡൽഹി : പാകിസ്ഥാൻ യുവാവിനെ വിവാഹം ചെയ്ത് പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി ഉസ്മ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി സ്വദേശിയായ ഉസ്മ അഹമ്മദ് ഇന്നലെ വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. കേസ് പരിഗണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി യുവതിക്കു നാട്ടിലേക്കു മടങ്ങാൻ അനുമതി നൽകിയിരുന്നു. വാഗാ അതിർത്തി വരെ ഉസ്മയ്ക്കു സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. പാക്കിസ്ഥാൻ യുവാവ് താഹിർ അലി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഉസ്മായേ വിവാഹം ചെയ്തത്. മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മേയ് ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം ഉസ്മയുടെ ജീവിതം അത്ര സുഖകരമല്ലായിരുന്നില്ല താഹിർ അലി മര്ദിക്കുകയായിരുന്നു. കൂടാതെ താഹിർ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിരുന്നെന്നും ഉസ്മ പറയുന്നു. അത്കൊണ്ടാണ് ഭർത്താവിൽനിന്നും മോചനം ആവശ്യപ്പെട്ട് ഉസ്മ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പരാതി നൽകിയത്.
ഇതോടെ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെ കാര്യങ്ങൾ വേഗത്തിലായി.പാകിസ്ഥാനിൽ താഹിർ അലിക്കെതിരേ പരാതി നൽകിയ ഉസ്മ ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും യാത്രാരേഖകൾ പിടിച്ചു വാങ്ങിയതായും പറഞ്ഞു. സന്ദർശക വീസയിലാണ് ഉസ്മ പാക്കിസ്ഥാനിലെത്തിയത്. താഹിർ അലിയുടെ കൂടെ ജീവിക്കാനാകില്ലെന്നും നാട്ടിലേക്കു മടങ്ങണമെന്നും കോടതിയിൽ ഉസ്മ ആവശ്യപ്പെട്ടു. തുടർന്നാണ് ഉസ്മയ്ക്കു നാട്ടിലേക്കു മടങ്ങാമെന്ന് പാക് കോടതി വ്യക്തമാക്കിയത്.
ഇതിനിടെ ഉസ്മയെ കാണണമെന്ന് താഹിർ അലി ആവശ്യപ്പെട്ടെങ്കിലും കോടതി അനുമതി നൽകിയില്ല. ഉസ്മയുടെ മോചനത്തിനു വഴിയൊരുക്കിയ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിനും വിദേശ മന്ത്രാലയത്തിനും കോടതിയിൽ ഹാജരായ അഭിഭാഷകൻ ഷാനവാസ് നൂനും സുഷമ സ്വരാജ് നന്ദി പറഞ്ഞു. പാക്കിസ്ഥാനിലെ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ സഹായത്തോടെയാണ് ഉസ്മ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്നും സുഷമ പറഞ്ഞു.