കോഴിക്കോട്: നിയന്ത്രണ വിധേയമായെന്നു കരുതിയ നിപ്പാ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനത്തോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക. കോഴിക്കോടു ജില്ലയില്‍ കര്ഫ്യൂയുടെ പ്രതീതി. ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങിയ ഒട്ടേറെ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗം അടഞ്ഞിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള കടകളില്‍ 40 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിദിനം 16,000 രൂപയോളം വരുമാനമുണ്ടായിരുന്ന കാസര്‍കോട് ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് ഇപ്പോള്‍ നാലായിരം മുതല്‍ എട്ടായിരം വരെയാണ് കലക്ഷന്‍ ലഭിക്കുന്നത്. തലശേരി വിട്ടാല്‍ ബസില്‍ കയറാന്‍ ആളില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ വ്യാപാരമേഖലയും ഗതാഗത രംഗവും നിശ്ചലാവസ്ഥയിലാണ്. യാത്രക്കാര്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുന്നു. ഗവ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരിലും വന്‍ കുറവാണനുഭവപ്പെടുന്നത്. പഴവര്‍ഗങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. മാംസ, മത്സ്യ വില്‍പ്പനയിലും ഹോട്ടല്‍ കച്ചവടത്തിലും മാന്ദ്യം. ബാങ്കുകളില്‍ തിരക്കില്ല. ലോട്ടറി വില്‍പ്പനയിലും വന്‍ ഇടിവ്. ഇതാണ് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്രയിലുള്ളത്. തിരക്കുള്ള കോടതികളില്‍ സിറ്റിങ് നിര്‍ത്തിവയ്ക്കാമെന്ന് ഹൈക്കോടതി നിര്‍ദേശം വന്നതോടെ വരുംദിവസങ്ങളില്‍ നിലവിലുള്ള ആളുകള്പോലുമുണ്ടാവില്ല.