
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ബി. ജെ. പിനേതാക്കള്‍ കളിയാക്കാന്‍ പാകത്തിനുള്ള ഉപകരണങ്ങള്‍ ആയിരുന്നു. സ്വന്തം നാവ് പിഴയില്‍ തുടങ്ങി, ദേശീയ നേതൃത്വത്തിന്റെ വിവേകശൂന്യമായ പ്രസ്താവനകള്‍ വരെ ന്യായീകരിക്കേണ്ട അവരുടെ ഗതികേട് ഓര്‍ത്ത് മലയാളികള്‍ സഹതപിച്ചിട്ടുണ്ട്. അവരില്‍ നിന്നെല്ലാം തികച്ചും വിത്യസ്തനാണ് കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി. ജെ. പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് പറയുമ്പോള്‍ അത് ബി. ജെ. പി ദേശീയ നേതൃത്വം ദീര്‍ഘവീക്ഷണത്തോടെ കൈക്കൊണ്ട തീരുമാനം ആണെന്ന് മനസിലാകും. കേന്ദ്രമന്ത്രിസ്ഥാനം വെല്ലുവിളിയല്ലെന്നും ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും മറ്റ് നേതാക്കളെ പോലെയല്ല ഇദ്ദേഹം എന്ന് മനസിലാക്കാം.
1979 ഐഎഎസ് ബാച്ചിലായിരുന്ന കണ്ണന്താനം ദേവികുളം സബ്കളക്ടര്‍, മില്‍മ മാനേജിങ്ങ് ഡയറക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്മെന്‍റ് അതോറിറ്റി കമ്മീഷണര്‍, കേരളാ സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1994-ല്‍ ജനശക്തി എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കി.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 100 യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്‍റര്‍നാഷണല്‍ മാഗസിന്‍ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തില്‍ നിന്നും എം. എല്‍. എ ആയി. 2011ലാണ് ബി. ജെ. പിയില്‍ ചേര്‍ന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം, അശ്വനി കുമാര്‍, ശിവപ്രതാപ് ശുക്ല ,അനന്ത് കുമാര്‍ ഹെഗ്ഡെ, ഹര്‍ദീപ് സിങ്പരി, സത്യപാല്‍ സിങ് എന്നിവരാണ് പുതിയ മന്ത്രിമാര്‍.
