
ന്യൂഡല്‍ഹി: ലോകസ്ഭ തെരഞ്ഞടുപ്പിൽ ബി.ജെ.പി തകർന്നടിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി വളരെയേറെ ക്ഷയിച്ചുകഴിഞ്ഞു. തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രധാന വിഷയങ്ങളെ കുറിച്ച് മോഡി സംസാരിക്കുന്നതേയില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. അവർ എല്ലാം മനസ്സിലാകുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങള്‍, മോദിയുടെ നയങ്ങള്‍ കാരണം തകര്‍ന്നടിഞ്ഞ കാര്‍ഷിക രംഗം, തകര്‍ത്തെറിഞ്ഞ സാമ്പത്തിക രംഗം എന്നിവയാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രധാന എതിരാളി എന്നും രാഹുല്‍ പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ. ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന് കാലങ്ങളായി നല്ല ട്രാക് റെക്കോര്‍ഡ് ആണ് ഉള്ളത്. അതില്‍ മോഡിക്ക് എന്ത് കാര്യമെന്നും രാഹുല്‍ ചോദിച്ചു. മോഡിയെ പരാജയപ്പെടുത്തുകയും ഭരണഘടന സ്ഥാപനങ്ങളെ രക്ഷിക്കുകയുമാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ലക്ഷ്യം. പ്രതിപക്ഷത്തെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്നും രാഹുല്‍ പറഞ്ഞു.
