ഉന്നത വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം; രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി: സീതാറാം യെച്ചൂരി

You are currently viewing ഉന്നത വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം; രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി: സീതാറാം യെച്ചൂരി

രാജ്ഭവനുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറിയെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ കാവി വത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബി.ജെ.പി എതിര്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ശ്രമം. യു.ജി.സി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്. രാജ്യത്തിൻ്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൽ ഉയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരന്നു. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിൻ്റെ മുഴുവന്‍ പ്രതിഷേധമാണ് മാര്‍ച്ച്.

കേരളത്തിലെ പോലെ തമിഴ്‌നാട്ടിലും ഈ പ്രശ്‌നമുണ്ട്. അവിടെ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിൻ്റെ ഫലമായി അവര്‍ക്ക് പുതിയ ഒരു നിയമം പാസാക്കേണ്ടി വന്നു. ബംഗാളിലും ഇതേ സ്ഥിതിയുണ്ടായി. ചാന്‍സലറെ മാറ്റുന്നതിനാണ് അവിടെ അവര്‍ തീരുമാനമെടുത്തത്. തെലങ്കാനയില്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചു വയ്ക്കുന്ന സാഹചര്യമുണ്ടായി.

മഹാരാഷ്ട്രയിലെ സ്ഥിതിയും സമാനമാണ്. ഇത് ഒരു ഭരണഘടനാപരമായ പദവിയാണെന്ന ബോധ്യമില്ലാതെ കേന്ദ്രത്തിൻ്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നതിൻ്റെ ഫലമായാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുന്നതെന്നും യെച്ചൂരി. അതുകൊണ്ടാണ് ഇതൊരു നയപരമായ പ്രശ്‌നമാണെന്ന് പറഞ്ഞത്.

0Shares