
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28) ആണ് മരിച്ചത്. വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷണ ഇഞ്ചക്ഷന്‍ എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൻ്റെ കീഴിൽ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിൻ്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനുള്ള പരിശോധന നടത്താതെ കുത്തിവെപ്പെടുത്തതാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക നിഗമനം.
