
കൊല്ലം: കൊല്ലം കൊട്ടിയത്ത് തഴുത്തലയില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും വീടിന് പുറത്താക്കി. പി.കെ ജംഗ്ഷന്‍ ശ്രീനിലയത്തില്‍ അതുല്യയ്‌ക്കും മകനുമാണ് ദുരനുഭവം. രാത്രി 11ന് ശേഷം മതില്‍ ചാടി ഉള്ളില്‍ കടന്നെങ്കിലും വീട്ടുകാര്‍ വീടിൻ്റെ വാതില്‍ തുറന്നില്ല. വീട്ടുകാര്‍ അകത്ത് കയറ്റാന്‍ തയ്യാറാകാത്തതോടെ വ്യാഴാഴ്‌ച രാത്രി മുഴുവന്‍ അമ്മയും കുഞ്ഞും വീടിൻ്റെ സിറ്റൗട്ടിലാണ് കഴിഞ്ഞത്.
സ്‌കൂളില്‍ നിന്ന് വന്ന അതേ യൂണിഫോമില്‍ തന്നെയാണ് കുട്ടി വീടിന് വെളിയില്‍ വെള്ളിയാഴ്‌ച പകലും നിന്നത്.

ഭക്ഷണം പോലും എടുക്കാന്‍ സാധിക്കാതെ വന്നതോടെ അയല്‍വാസികളാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയത്. വൈകിട്ട് 3.30ഓടെയാണ് അതുല്ല്യ മകനെ വിളിക്കാനായി വീടിന് പുറത്തേക്ക് പോകുന്നത്. എന്നാല്‍ തിരികെ എത്തിയപ്പോഴാണ് ഗേറ്റുകള്‍ പൂട്ടിയിട്ടതായി കണ്ടത്. ഭര്‍ത്താവിൻ്റെ അമ്മയാണ് വീട് പൂട്ടിയതെന്ന് അതുല്ല്യ ആരോപിച്ചു.
തുറക്കാതെ വന്നതോടെ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടു. ശിശുക്ഷേമ സമിതിയേയും ഇവര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ രണ്ടിടത്ത് നിന്നും ഇടപെടല്‍ ഉണ്ടായില്ലെന്നാണ് അതുല്ല്യ ആരോപിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്ന കോടതി ഉത്തരവ് മറികടന്നാണ് കുഞ്ഞിനോടും യുവതിയോടുമുള്ള ക്രൂരത.
സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം ദൃ. ഷാഹിദ കമാൽ അതുല്യയുടെ വീട് സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു. അതുല്ല്യയെയും മകനെയും വീട്ടിൽ താമസിപ്പിക്കാൻ തീരുമാനമായി. സ്ത്രീധനത്തിൻ്റെ പേരില്‍ കടുത്ത പീഡനം അനുഭവിച്ചിരുന്നതായും അതുല്ല്യ പറയുന്നു. ഇവരുടെ ഭര്‍ത്താവ് ഗുജറാത്തിൽ ജോലിയിൽ ആണുള്ളത്.
