
പനത്തടി(കാസറഗോഡ്): ബാത്തൂർ കഴകത്തിൻ്റെ പരിധിയിൽപ്പെടുന്ന ഒൻപതാം നാട് പ്രദേശത്ത് പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് ഏതാണ്ട് നൂറ്റിപതിമൂന്ന് വർഷങ്ങൾക്ക് ശേഷം വരുന്ന വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവം 2025 മാർച്ച് 21, 22, 23 തിയ്യതികളിലായി നടത്തപ്പെടുകയാണ്. അതിൻ്റെ മുന്നോടിയായി 2025 ഫെബ്രുവരി 2 ന് കൂവം അളക്കൽ നടക്കും. നെൽവിളവെടുക്കൽ ഉൽസവവും, പച്ചക്കറി കൃഷി നടീൽ, സാംസ്കാരിക സമ്മേളനം കലവറ നിറയ്ക്കൽ എന്നിവ ഉണ്ടാവും. വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് മുന്നോടിയായി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. പനത്തടി താനത്തിങ്കാൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം -ലക്ഷ്മി ഉൽഘാടനം ചെയ്തു. ബാത്തൂർകഴകം പ്രസിഡൻ്റ് ഇ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബാത്തൂർ കഴകം സ്ഥാനികർ മറ്റ് കഴകങ്ങളിലെ സ്ഥാനികർ, ക്ഷേത്ര, കാവ്, താനം പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡൻറുമാർ അടക്കമുള്ള ജനപ്രതിനിധികൾ വിവിധ മതസ്ഥാപങ്ങളിലെ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, രാജപുരം പ്രസ്സ് ഫോറം ഭാരവാഹികളും ബേളൂർ, കള്ളാർ, പനത്തടി, അതിർത്തി പഞ്ചായത്തായ കരക്കെ പഞ്ചായത്തിലെ ഭക്തജനങ്ങളും പങ്കെടുത്തു. യോഗത്തിൽ 1001 അംഗ ജനറൽ കമ്മിറ്റിയും 20 സബ്ബ് കമ്മിറ്റിയും രൂപീകരിച്ചു. കരക്കെ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ബാലചന്ദ്രൻ നായർ (ചെയർമാൻ), കൂക്കൾ ബാലകൃഷ്ണൻ (ജനറൽ കൺവീനർ), മനോജ് പുല്ലുമല (ട്രഷറർ) എന്നിവരടങ്ങിയ 61 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരെഞ്ഞെടുത്തു.

ഒരു നാടിൻ്റെ പൈത്യകവും കാർഷിക സംസ്ക്കാരത്തിൻ്റെ ബാക്കിപത്രവും പ്രകൃതിയിൽ ഇണങ്ങി ജീവിച്ച പഴയ തലമുറയുടെ സ്മരണകളാണ്. ജനാധിപത്യ പ്രക്രിയ വരുന്നതിന് മുമ്പുള്ള ജന്മി നാടുവാഴിത്വത്തിൻ്റെ അലകും പിടിയും ബാക്കി വെച്ചു പോയ ചരിത്ര സ്മാരകങ്ങളുടെ പുനർ വായന. ഇന്ന് ജീവിച്ചിരിപ്പുള്ള പഴയതലമുറയുടെ ബാല്യകാല സ്മരണകൾ, സത്യവും നീതിയും വിശ്വാസവും ജിവനെക്കാൾ വില നൽകിയ കാലം. കാലത്തിൻ്റെ ദൈവീക പ്രതീകങ്ങൾ ആത്മീയവും അമാനുഷികമായ ശക്തികൾ, ദൈവാംശങ്ങൾ
പുനഃരാവിഷ്ക്കരിക്കപ്പെടുന്നു. മലബാറിലെ വയനാട്ട് കുലവൻ തെയ്യം കെട്ട്, ചിലപ്പോൾ ആയുസ്സിൽ ഒരിക്കലെ നേരിൽ കാണാൻ പറ്റൂ എന്നുള്ളതാണ് യാഥാർഥ്യം.
