
മലപ്പുറം: അരീക്കോടിനെ ഞെട്ടിച്ച് ദുഃഖവാർത്ത. മാലിന്യ സംസ്കരണ യൂണിറ്റിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. മാലിന്യത്തിലെ വിഷ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേരെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതിഥി തൊഴിലാളികളായ വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് നടപടി ക്രമങ്ങൾ ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം വിശദമായ പരിശോധനക്കായി പോലീസ് നിയന്ത്രണത്തിലാണ്. മരണവിവരം അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ.
