“അങ്ങനെ നമ്മൾ ഇതും നേടി” എടുത്തുപറഞ്ഞ് മുഖ്യമന്ത്രി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഉദ്‌ഘാടനത്തിലെ രാഷ്ട്രീയം..

You are currently viewing “അങ്ങനെ നമ്മൾ ഇതും നേടി” എടുത്തുപറഞ്ഞ് മുഖ്യമന്ത്രി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഉദ്‌ഘാടനത്തിലെ രാഷ്ട്രീയം..

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, ശശി തരൂർ എം.പി, ജോൺ ബ്രിട്ടാസ് എം.പി, എം വിൻസെൻ്റ് എം.എൽ.എ, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങി നിരവധിപ്പേർ വേദിയിൽ ചടങ്ങിന് സാക്ഷികളായി.

പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയിൽ എത്തിയത്. മലയാളത്തിൽ സംസാരിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. രാജ്യത്തിൻ്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിൻ്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം യാഥാർത്ഥ്യമാക്കി. ഈ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുന്നതായും മോദി പറഞ്ഞു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അദാനിയെ പുകഴ്ത്തിപ്പറഞ്ഞ മോദി മന്ത്രി വി.എൻ വാസവൻ്റെ പ്രസംഗത്തിലെ പരാമർശം ചൂണ്ടികാട്ടുകയും ചെയ്തു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉള്ളതിൽ സന്തോഷമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇടത് സർക്കാരിനെ വാനോളം സ്വയം പുകഴ്ത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിൻ്റെ സ്വപ്നസാഫല്യമാണിത്. പദ്ധതി യാഥാർഥ്യമാക്കിയത് ഇടത് സർക്കാരാണ്. സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. 1996 ൽ എൽഡിഎഫ് സർക്കാർ രുപീകരിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാക്കിയതെന്നും “അങ്ങനെ നമ്മൾ ഇതും നേടി”എന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയെ വിഴിഞ്ഞത്തിൻ്റെ ശിൽപിയെന്ന് വിശേഷിപ്പിച്ച മന്ത്രി വി.എൻ വാസവൻ്റെ സ്വാഗത പ്രസംഗവും കേരളം കേട്ടു. കമ്മിഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് ഒഴുകിയെത്തിയത്. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി. ബാംബ്‌ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്.

0Shares