
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. ബുധനാഴ്‌ച 2095 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് മാത്രം 64 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് എതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്‌ലറ്റുകൾ താഴ്ന്നു പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ.
ലക്ഷണങ്ങൾ
അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.
ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇത് തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു മുന്നോടിയായി ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്ത് പനിക്ലിനിക്ക് ആരംഭിച്ചു.
ആവശ്യമായ മരുന്ന് ആശുപത്രികളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട്, അവരുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെണ്ടുകളില്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. ജില്ലകളില്‍ ഡി.എം.ഒമാരോടും നേരിട്ട് തന്നെ ഇടപെടല്‍ നടത്തി ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
