
കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് സി.പി.എം.പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ശക്തമായ ഒരു പ്രതികരണത്തിന് സി.പി.എം. തയ്യാറായിരിക്കുന്നത്. സി.പി.എം. നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ സ്വപ്‌നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ.മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചു കൊണ്ട് നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ശക്തമായി രംഗത്തുവരാന്‍ ജനങ്ങള്‍ തയ്യാറകണമെന്നും സി.പി.എം. പറയുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്.
