
ന്യൂഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. എന്നാൽ സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും.
കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ പൂർണ്ണമായും ആരോഗ്യവകുപ്പ് നൽകുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും കൈകഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെങ്കിലും ഓണ്‍ലൈന്‍ ടീച്ചിങ്-ടെലി കൗണ്‍സിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്തിചേരാം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.
ഒമ്ബത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടെയിന്‍മെന്റിന് പുറത്തുള്ള അവരുടെ സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കും.
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി നൽകി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അതാത് സംസ്ഥാനം അനുമതി നല്‍കാന്‍. സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കാൻ അനുമതി ഇല്ല. എന്നാൽ 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവില്ല. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.
സെപ്റ്റംബര്‍ 30 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും ബാധകമല്ല. കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. സെപ്തംബര്‍ 30 വരെയാണ് അണ്‍ലോക്ക്- 4 നിലനില്‍ക്കുക. ജൂലൈ 30നായിരുന്നു അണ്‍ലോക്ക് 3 പ്രഖ്യാപിച്ചിരുന്നത്.
