മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ്‌. പ്രക്ഷോഭം മയപ്പെട്ടേക്കും; വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോകാനില്ല, കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ്‌. പ്രക്ഷോഭം മയപ്പെട്ടേക്കും; വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോകാനില്ല, കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്‌നാ സുരേഷ്‌ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ നടന്നുവരുന്ന യു.ഡി.എഫ്‌ പ്രക്ഷോഭം മയപ്പെട്ടേക്കുമെന്ന് സൂചന. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെങ്കിലും വിശ്വാസത്തിൽ എടുക്കുന്നില്ലെന്നാണ്
പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞത്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോകാനില്ലെന്നാണ് മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണം. സമരത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്‌.

കേരളത്തില്‍ ഉടനീളം യു.ഡി.എഫ് നടത്തിയ സമരങ്ങളില്‍ ലീഗിൻ്റെയും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെയും സജീവ സാന്നിധ്യം ഇല്ലായിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്‌നാ സുരേഷ്‌ ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്താനാണ് യു.ഡി.എഫ്‌. തീരുമാനം. അടുത്തമാസം രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. തലസ്‌ഥാനത്തു സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ധര്‍ണ.

ആരോപണങ്ങള്‍ക്കു മറുപടി പറയാനോ നിയമ നടപടി സ്വീകരിക്കാനോ മുഖ്യമന്ത്രി തയാറാകാത്തത്‌ അദ്ദേഹത്തെ സംശയത്തിൻ്റെ മുനയില്‍ നിര്‍ത്തുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്വപ്‌നയുടെ മൊഴിയില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളാണുള്ളതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

സ്വര്‍ണക്കേസില്‍ അന്വേഷണങ്ങള്‍ അവസാനിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്‌ഥാനത്തിലാണ്‌. ഹൈക്കോടതി ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യു.ഡി.എഫിൻ്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര ഏജന്‍സികളും തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ ധര്‍ണ നടത്തുന്നത്‌.

കോണ്‍സുലിൻ്റെ ദ്വിഭാഷിയായിരുന്നു സ്വപ്‌ന. നൂറു ദിവസം ജയിലില്‍ കിടന്ന അവര്‍ പുറത്തിറങ്ങിയിട്ട് പറയുന്നത്‌ എങ്ങനെ വിശ്വസിക്കാതിരിക്കാനാകും? അവര്‍ പറഞ്ഞത്‌ അപമാനകരമായ കാര്യമാണെങ്കില്‍ എന്തുകൊണ്ടു മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുന്നില്ല? വിമാനത്തില്‍ പ്രതിഷേധിച്ചതിൻ്റെ പേരില്‍ രക്‌തസാക്ഷിയെ സൃഷ്‌ടിക്കാന്‍ സി.പി.എം നാടുനീളെ അക്രമം നടത്തി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കളെ മര്‍ദ്ദിച്ചു.

ഇ.ഡിയെ ഉപയോഗിച്ചു രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരേ നടക്കുന്ന നീക്കത്തില്‍ പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചൊതുക്കാനാണ്‌ ഡല്‍ഹി പോലീസിൻ്റെ ശ്രമം. ക്രൂരമായ മര്‍ദ്ദനമുണ്ടായിട്ടും രാഹുലിനും സോണിയയ്‌ക്കുമെതിരേ കള്ളക്കേസ്‌ എടുത്തിട്ടും സി.പി.എം പ്രതികരിക്കാത്തത് ബി.ജെ.പി. കൂട്ടുകെട്ടിൻ്റെ തെളിവാണ്‌- ഹസന്‍ പറഞ്ഞു.

0Shares