
ടാക്‌സി സർവീസായ യൂബർ ഇന്ത്യയ്‌ക്കെതിരെ എഴുത്തുകാരൻ എൻ. എസ്. മാധവൻ. കേരളത്തിൽ യൂബർ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണമെന്നും ഇതാർക്കുമറിയാത്ത കാര്യമല്ലല്ലോ എന്നും എൻ.എസ്.മാധവൻ ട്വീറ്റ് ചെയ്തു.
യൂബർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ മറുപടിയുമായി യൂബർ ഇന്ത്യ രംഗത്തെത്തി. വാലും തലയുമില്ലാതെ കുറ്റപ്പെടുത്താതെ കാര്യം പറയൂ എന്ന് യൂബർ മറുപടി നൽകി. ‘പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകണം. ഒപ്പം രജിസ്റ്റേർഡ് നമ്പറും പരാതിക്കാസ്പദമായ യാത്രയും തിയതിയും മറ്റ് വിവരങ്ങളും. ബാക്കി ഞങ്ങളുടെ ടീം നോക്കിക്കോളാം’- യൂബർ വ്യക്തമാക്കി.

എന്നാൽ വിട്ടുകൊടുക്കാൻ എൻ. എസ് മാധവനും തയാറായില്ല. ഇത് ഒരാളുടെ വിഷയമാക്കി ഒതുക്കേണ്ടതില്ലെന്നും നിങ്ങളുടെ രേഖകൾ പരിശോധിച്ചാൽ മനസിലാക്കാം എത്ര ട്രിപ്പുകളാണ് നേരെ ചൊവ്വേ ഓടുന്നതെന്ന്. പേരിന് ഒന്നുപോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം അദ്ദേഹം മറുപടിയായി കുറിച്ചു.
ഈ വാദത്തിന് പിന്തുണയുമായി എത്തിയ നിതിഷ് ജോർജ് എന്ന ട്വിറ്ററൈറ്റും യൂബർ ഇന്ത്യയെ ട്രോളി പോയി. ‘അത്യാവശ്യസമയത്ത് ഒരു റൈഡ് കിട്ടുന്നതിനേക്കാൾ എളുപ്പം ലോട്ടറി അടിക്കാനാണ്’ അദ്ദേഹം ഇരുവരെയും ടാഗു ചെയ്ത ട്വീറ്റിൽ പറഞ്ഞു. അതേസമയം, നേരത്തെയും ട്വിറ്ററിൽ യൂബർ ഇന്ത്യയ്ക്കെതിരെ സർവ്വീസ് സംബന്ധിച്ച പരാതികളുയർത്തി ഹാഷ്ടാഗ് ക്യാംപെയിൻ നടന്നിരുന്നു.
