
സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നത്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, മഴക്കെടുതി നേരിടാൻ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.

ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യവും നേരിടാൻ സേന സജ്ജമാകണം എന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. എ.ഡി.ജി.പി എം. ആർ അജിത്തിനെ സേനാവിന്യാസത്തിന്‍റെ നോഡൽ ഓഫീസറാക്കി നിയമിച്ചു. 112 കൺട്രോൾ റൂമിലേക്ക് വരുന്ന കോളുകളിൽ അടിയന്തര നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
