
അടൂര്‍: പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തെ പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്‍ (37) ഡ്രൈവറായ ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ കവിതകള്‍ എഴുതിയിരുന്ന അനുജയുടെ കവിതകളിലെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന മരണത്തിൻ്റെ സാന്നിധ്യമാണ് അവരുടെ വിയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്നത്.
2021ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ. ‘വികലമായ പകലുകൾ.. ചുട്ടുപൊള്ളുന്ന വീഥികൾ.. നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു… ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ.. അവിടെ യുദ്ധം രണ്ടുപേർമാത്രം…’ എന്നിങ്ങനെ പോകുന്നു വരികള്‍. കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി.

45 ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 11നാണ് അനുജ വീണ്ടും സ്‌കൂളില്‍ ജോലിക്കെത്തിയത്. അനുജയ്ക്ക് അടിയന്തരമായി വേണ്ടിവന്ന ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടായിരുന്നു അവധിയെടുത്തത്. അവധി കഴിഞ്ഞ് വന്നപ്പോഴും ആരോഗ്യപരമായി മെച്ചമായിരുന്നില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിനെപ്പറ്റി ചോദിച്ചാലും മറുപടി പറയാനുള്ള ഒരു പ്രത്യേക കഴിവ് അനുജക്ക് ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ ഓര്‍ത്തെടുക്കുന്നു.
ആർ.ടി.ഒ റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
അനുജയുടെയും ഹാഷിമിന്‍റെയും മരണത്തിനിടയാക്കിയ വാഹനാപകടം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സുമെണ്ടിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് . അമിത വേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെ വന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും വ്യക്തമായിട്ടുണ്ട്.
ലോറിയുടെ മുൻഭാഗത്ത് നിയമ വിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാർഡ് അപകടത്തിൻ്റെ തീവ്രത വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പോലീസിൻ്റെ ആദ്യഘട്ടത്തിലെ നിഗമനങ്ങൾ ശരിവെക്കുന്നതാണ് വാഹനങ്ങൾ പരിശോധിച്ച ശേഷമുള്ള ആർ.ടി.ഒ എൻഫോഴ്മെണ്ട് റിപ്പോർട്ട്.
കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ രണ്ട് പേരുടെയും ഫോണുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മരിച്ച രണ്ട് പേരും വിവാഹിതരായി കുടുംബജീവിതം നയിച്ചിരുന്നവരാണ്. അനുജയും ഹാഷിമും എത്രകാലമായി പരിചയത്തിലായിരുന്നു. സംഭവദിവസം അനുജയെ ഹാഷിം ഫോണില്‍ ബന്ധപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ.
തുമ്പമൺ സ്‌കൂളിലെ അധ്യാപകരും അവരുടെ മക്കളും ഉൾപ്പെടെ 23 പേർ തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി തിരികെ വരുമ്പോൾ വ്യാഴാഴ്‌ച രാത്രി 10.15ന് കുളക്കടയിൽ വെച്ച് അനുജയെ ബസ് തടഞ്ഞു നിര്‍ത്തി മുഹമ്മദ് ഹാഷിം കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. കാർ വാനിന് കുറുകെയിട്ട ശേഷമാണ് അനുജയെ മുഹമ്മദ് ഹാഷിം വിളിച്ചിറക്കി കൊണ്ടുപോയതെന്ന് അധ്യാപകർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
