സമ്പത്തിൻ്റെ 40 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയില്‍; ഇന്ത്യയില്‍ അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ കുട്ടികളെ മുഴുവന്‍ സ്‌കൂളില്‍ എത്തിക്കാം, പഠനറിപ്പോര്‍ട്ട് ഇങ്ങനെ

  • Post category:national / news
  • Reading time:1 min read
You are currently viewing സമ്പത്തിൻ്റെ 40 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയില്‍; ഇന്ത്യയില്‍ അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ കുട്ടികളെ മുഴുവന്‍ സ്‌കൂളില്‍ എത്തിക്കാം, പഠനറിപ്പോര്‍ട്ട് ഇങ്ങനെ

ദാവോസ്: ഇന്ത്യന്‍ സമ്പത്തിൻ്റെ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈയില്‍ എന്ന് റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പകുതി ജനസംഖ്യയുടെ കൈവശം ഇരിക്കുന്നത് രാജ്യത്തിൻ്റെ മൊത്തം ആസ്തിയുടെ മൂന്ന് ശതമാനം മാത്രമെന്നും ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കോണ്‍ഫഡറേഷനായ ഒക്‌സ് ഫാമിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പത്തുപേരുടെ മേല്‍ അഞ്ചുശതമാനം നികുതി ചുമത്തിയാല്‍ കിട്ടുന്ന പണം ഉപയോഗിച്ച്‌ രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച കുട്ടികളെ ഒന്നടങ്കം തിരികെ കൊണ്ടുവരാന്‍ സാധിക്കും. 2017- 2021 കാലയളവില്‍ ഓഹരി വിപണിയിലും മറ്റുമായി ഗൗതം അദാനിയുടെ ആസ്തിമൂല്യത്തില്‍ ഉണ്ടായ വര്‍ധനയ്ക്ക് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. ഇത് ഉപയോഗിച്ച്‌ ഒരു വര്‍ഷത്തേയ്ക്ക് പ്രൈമറി സ്‌കൂളുകളില്‍ 50 ലക്ഷത്തിലധികം അധ്യാപകരെ നിയമിക്കാന്‍ കഴിയുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലിംഗ അസമത്വം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പുരുഷന്മാര്‍ ഒരു രൂപ സമ്പാദിക്കുമ്പോള്‍ സമാന ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 63 പൈസയാണ് ലഭിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഇതിലും മോശമാണ് സ്ഥിതി. രാജ്യത്തെ നൂറ് ശതകോടീശ്വരന്മാര്‍ക്ക് മേല്‍ 2.5 ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുന്ന പണമോ, ഏറ്റവും സമ്പന്നരായ പത്തുപേരുടെ മേല്‍ അഞ്ചുശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുന്ന പണമോ ഉപയോഗിച്ച്‌ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച മുഴുവന്‍ കുട്ടികളെയും തിരികെ സ്‌കൂളുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2020ല്‍ ഇന്ത്യയില്‍ 102 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിക്കിടെ ഇത് 166 ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

0Shares