
ന്യൂഡൽഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. അഡ്വക്കറ്റ് കമ്മീഷന് പരിശോധന നടത്താമെന്ന ഹൈക്കോടതി ഉത്തരവാണ് മരവിപ്പിച്ചത്. മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നടപടി.
ഗ്യാൻവാപി മോസ്‌കിൽ നടത്തിയതിന് സമാനമായ സർവേ നടത്താൻ കഴിഞ്ഞ മാസമാണ് ഹൈക്കോടതി അനുമതി നൽകിയത്. കൃഷ്‌ണ ജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന കോടതിയെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ നടപടി.

പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്‌ണൻ ജനിച്ചതെന്നും ക്ഷേത്രത്തിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പള്ളിക്കമ്മിറ്റി കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.
കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജി ഈ മാസമാദ്യം സുപ്രീംകോടതി തള്ളിയിരുന്നു. പള്ളി പൊളിക്കണമെന്ന ആവശ്യം പൊതുതാൽപര്യ ഹര്‍ജിയായി പരിഗണിക്കാൻ ആവില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
