
കാൽപന്ത് കളിക്ക് വസന്തം തീർക്കാൻ പരിശീലന സ്ഥലങ്ങളിൽ പോൾ ബ്രെയിറ്റ്നെർ എന്ന ജർമൻ കളിക്കാരൻ എത്തിയിരുന്നത് മാവോയുടെ ‘റെഡ് ബുക്ക്’ എന്ന പുസ്തകവുമായിട്ടായിരുന്നു. പശ്ചിമ ജർമനിക്കായി 48 മത്സരങ്ങൾ കളിച്ച പോൾ 1974ൽ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നു. ഇറ്റലിക്കെതിരെ 1982ൽ സാൻ്റിയാഗോ ബർണാബുവിലെ ലോകകപ്പ് ഫൈനലിൽ ഗോളും അടിച്ചിട്ടുണ്ട്.

ഇടത് പ്രതിരോധ നിരയിലെ കരുത്തുറ്റ കളിക്കാരനായിരുന്ന ഇദ്ദേഹം ബയേൺ മ്യൂണിച്ചിനും റയൽ മാഡ്രിഡിനും വേണ്ടി കളത്തിലിറങ്ങുകയും അഞ്ച് ബുണ്ടസ് ലീഗ് കിരീടങ്ങളും 2 ലാ ലീഗ കിരീടങ്ങളും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മാവോയുടെയും ചെഗുവേരയുടേയും ചിത്രങ്ങൾക്ക് കീഴിൽ നിന്നുകൊണ്ട് പോൾ ബ്രെയിറ്റ്നർ നിരവധി ചിത്രങ്ങൾ എടുത്തിരുന്നു. ചൈനീസ് മാർക്സിൻ്റെയും ലെനിൻ്റെയും പുസ്തകങ്ങൾ വായിച്ചിരുന്നതായും ബ്രെയിറ്റ്നർ പറഞ്ഞിരുന്നു.

ആധുനിക ഫുട്ബോളിനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘എയർപോർട്ട്- ഹോട്ടൽ- എയർപോർട്ട്’ എന്നായിരുന്നു. മാനേജർമാർക്ക് കീഴടങ്ങി നിൽക്കാൻ ഒരുക്കമല്ലാതിരുന്ന പോൾ പലപ്പോഴും വിവാദ പരാമർശങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ ആർജിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളുടെ വായന, തന്നെ അനുസരണയോടെ എല്ലാം കേട്ടിരുന്ന മറ്റ് കളിക്കാരിൽ നിന്ന് വിഭിന്നമായി ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തനാക്കിയെന്ന് പറഞ്ഞ പോൾ എന്നാൽ ഒരിക്കലും താനൊരു കമ്യൂണിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. പോൾ ബ്രെയിറ്റ്നറുടെ പ്രധാന നേട്ടങ്ങൾ *ലോക കപ്പ്(1)(1974) *യൂറോ കപ്പ്(1) *ബുണ്ടസ് ലീഗ(5) *ലാ ലീഗ(2) *ബലോൻ ഡി’ഓർ (റണ്ണറപ്പ്-1981) എന്നിങ്ങനെയാണ്.
