
ന്യൂഡല്‍ഹി: ഗവർണറും സർക്കാരും തമ്മിലുള്ള പോര് വീണ്ടും മൂർച്ഛിക്കുന്നു. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗണ്‍സില്‍ സി.കെ ശശി ബുധനാഴ്‌ച രാത്രിയാണ് ഹര്‍ജി നല്‍കിയത്.
ഗവർണർ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹർജിയിൽ പറയുന്നുണ്ട്.
പരിഗണനയിലുള്ള ബില്ലുകളില്‍ സമയ ബന്ധിതമായി തീരുമാനം എടുക്കാൻ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേരളത്തിന് പുറമെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ ഹർജികൾക്കൊപ്പം കേരള സർക്കാർ നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിക്കുമെന്നാണ് വിവരം.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൻ രവിക്കെതിരെ സ്റ്റാലിൻ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സര്‍ക്കാരിൻ്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനല്‍ കേസുകളില്‍ നല്‍കേണ്ട പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവര്‍ണര്‍ രവി ഒപ്പുവയ്‌ക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു.
