
മംഗലാപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി തികളാഴ്ച്ച ഡ്രഡ്ജർ മെഷിൻ എത്തിക്കാൻ തീരുമാനമായതായി എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ദിനം പ്രതി നാലു ലക്ഷം രൂപ വാടക വരും. ഗോവയിൽ നിന്ന് ജലമാർഗമാണ് ഡ്രഡ്ജർ എത്തിക്കുന്നത്. നദിയിലൂടെ കൊണ്ടുവരുമ്പോൾ പാലങ്ങൾക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടിയും വരും. ഇതിനായി ആവശ്യമുള്ള പണം ജില്ലാ ഭരണകൂടം കണ്ടെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. വിവിധ ഫണ്ടുകളിൽ നിന്നായി പണം കണ്ടെത്താനാണ് ശ്രമം. 25 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും നല്കാൻ തയ്യാറാണെന്ന് കാർവാർ എം.എൽ.എ സതീഷ് സൈൽ പറഞ്ഞതായും മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് നേവി സംഘം പുഴയിൽ ഇറങ്ങി പരിശോധന നടത്തിയതിൽ ചില ലോഹ ഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ ലോറിയുടെ ജാക്കി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് ചില ലോഹഭാഗങ്ങളും ലോറിയിൽ കെട്ടിയിരുന്ന കയർ ഭാഗവും കണ്ടെത്തിയത്. ഇതിൽ ഷീറ്റ് പോലുള്ള ലോഹഭാഗം ഭാരത് ബെൻസ് ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കയർ അർജുൻ ഓടിച്ച ലോറയുടേതാണ്. എന്നും മനാഫ് സ്ഥിരീകരിച്ചു. തിരച്ചിൽ നാളെ ഉണ്ടാവില്ല മറ്റന്നാൾ തുടരും എന്നാണ് അറിയിച്ചിട്ടുള്ളത്.
