
ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളായ മുസ്‌ലിംകളെ ഉപദ്രവിച്ച ബി.ജെ.പി നേതാക്കളെ നേതൃസ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമോയെന്ന് ദിഗ്‌വിജയ് സിങ് ചോദിച്ചു.
എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നു തന്നെയാണെന്നും ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വംകൊടുക്കുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിരാണെന്നുമായിരുന്നു കഴിഞ്ഞദിവസം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആര്‍.എസ്.എസ് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിൻ്റെ പരിപാടിയിലാണ് മോഹന്‍ ഭഗവതിൻ്റെ പ്രസ്താവന. ഒരേ ഡി.എന്‍.എ ഉളളപ്പോള്‍ എന്താണ് ‘ലൗ ജിഹാദ്’ എന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.
‘ഭഗവത് ജി ഈ ആശയം നിങ്ങളുടെ ശിഷ്യന്‍മാര്‍ക്കും, പ്രചാരകന്‍മാര്‍ക്കും, വിശ്വഹിന്ദു പരിഷഹത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും മോദി-ഷാ എന്നിവര്‍ക്കും നല്‍കുമോ.? ഇക്കാര്യം ബി.ജെ.പി നേതാക്കളെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിങ് പ്രതികരിച്ചു. നിങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വെറുപ്പുനിറച്ചു. അത് നീക്കംചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിര്‍ മുതല്‍ അതിൻ്റെ ബൗദ്ധിക പരിശീലനം വരെ, മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിൻ്റെ വിത്തുകള്‍ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ല’- ദിഗ്‌വിജയ് സിങ് പറഞ്ഞു.

മുസ്‌ലിംകള്‍ ഇവിടെ ജീവിക്കരുതെന്ന് ഒരു ഹിന്ദു പറയുകയാണെങ്കില്‍, അയാളൊരു ഹിന്ദുവല്ലെന്നും മോഹന്‍ ഭഗവ് പറഞ്ഞിരുന്നു. പശു വിശുദ്ധ മൃഗമാണ്. പക്ഷേ, മറ്റൊരാളെ തല്ലിക്കൊല്ലുന്നയാള്‍ ഹിന്ദുവല്ല. ഇത്തരക്കാര്‍ക്കെതിരെ ഒരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കണം- മോഹന്‍ ഭഗവത് പറഞ്ഞു.

‘നമ്മള്‍ ജനാധിപത്യ രാജ്യത്താണ്. അതില്‍ ഹിന്ദുക്കള്‍ക്കോ മുസ്‌ലിംകള്‍ക്കോ ആധിപത്യമില്ല. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അതില്‍ ആധിപത്യം’ മോഹന്‍ ഭഗവത് പറഞ്ഞു. രാഷ്ട്രീയത്തിന് ജനങ്ങളെ ഒന്നിപ്പിക്കാനാവില്ലെന്നും അതിന് വിഭജിക്കാന്‍ മാത്രമേ ആവൂയെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
