
ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ മനുഷ്യരുടെ ആയുസ്സ് ഇരട്ടിയാകുമെന്ന് ശാസ്ത്രജ്ഞര്‍. 2100 ഓടെ മനുഷ്യര്‍ക്ക് 180 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും സംഘം അവകാശപ്പെടുന്നത്. മനുഷ്യായുസ്സ് 180 വര്‍ഷം വരെ നീട്ടാന്‍ കഴിയുമെന്ന് കാനഡയിലെ എച്ച്ഇ.സി മോണ്‍ട്രിയലിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍, ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി എന്ന റെക്കോര്‍ഡ് 1997ല്‍ 122-ാം വയസ്സില്‍ അന്തരിച്ച ഫ്രഞ്ച് വനിത ജീന്‍ കാല്‍മെന്റിൻ്റെ പേരിലുള്ളതാണ്. പ്രായക്കൂടുതലുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും 2100 ഓടെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ഗവേഷണത്തില്‍ പങ്കാളിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ലിയോ ബെല്‍സില്‍ പറഞ്ഞത്.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ആപ്ലിക്കേഷനുകളുടെ വാര്‍ഷിക അവലോകനത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറില്‍ പ്രൊഫ. ലിയോ ചില മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുകയാണെങ്കില്‍ അവരെ കാത്തിരിക്കുന്നത് സാമൂഹികവും ഭൗതികവുമായ കടുത്ത അനന്തരഫലങ്ങളായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ആളുകള്‍ കൂടുതല്‍ കാലം ജീവിക്കും തോറും, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രായമായ ആളുകള്‍ക്ക് കൂടുതല്‍ ചികിത്സയും പരിചരണവും ആവശ്യമായി വരുമെന്ന് അദ്ദേഹം ഗവേഷണ പേപ്പറില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ ആളുകള്‍ നികുതിദായകരുടെ പണത്തെ ആശ്രയിക്കുന്നതോടെ സാമൂഹിക പരിചരണം, പെന്‍ഷനുകള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെയെല്ലാം അത് ഗുരുതരമായി ബാധിച്ചേക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
