
ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശബരിമല. പൂർണ്ണ തൃപ്തിയോടെ അയ്യപ്പ ഭക്തര്‍ ഇനി മലയിറങ്ങും. കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദര്‍ശനം നടത്തിയത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി. 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക.
