കാഞ്ഞങ്ങാട് നഗരത്തിൻ്റെ തിലകകുറിയായി അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗ്; പണി പൂര്‍ത്തിയാകുന്നതിനോട് കൂടി എ ക്ലാസ് പദവിയിലേക്ക് ഉയരും

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നഗരത്തിൻ്റെ തിലകകുറിയായി അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗ്; പണി പൂര്‍ത്തിയാകുന്നതിനോട് കൂടി എ ക്ലാസ് പദവിയിലേക്ക് ഉയരും

കാഞ്ഞങ്ങാട്: നഗരത്തിൻ്റെ തിലകകുറിയായി അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗ് ഒരുങ്ങുന്നു. നിലവിലുള്ള കെട്ടിടത്തിനടുത്താണ് പുതിയ കെട്ടിടവും പണി കഴിപ്പിക്കുന്നത്. 10333.354 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 4520.842 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച താഴത്തെ നിലയില്‍ രണ്ട് ബെഡ് റൂം, വി.ഐ.പി റൂം, കെയര്‍ ടെയ്ക്കര്‍ റൂം, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയും മുകളില്‍ 5 ബെഡ്റൂം ഒരു വി.ഐ.പി റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

മുകളിലെ നിലയില്‍ കോണ്‍ഫറന്‍സ് ഏരിയയും ഒരുക്കും. നിര്‍മ്മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ഓട് കൊണ്ടാണ് കെട്ടിടത്തിൻ്റെ മേല്‍ക്കൂര ഒരുക്കുന്നത്. അതിൻ്റെ പണി പുരോഗമിക്കുകയാണ്. കൂടാതെ നിലം ടൈയില്‍ വിരിക്കും. ഓഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകും. രണ്ട് കോടി മുടക്ക് മുതലിലാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്.

നിലവിലുള്ള എസ്റ്റിമേറ്റില്‍ ഇലക്ട്രിക് വര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള അഡീഷണല്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ റസ്റ്റ് ഹൗസില്‍ 5 മുറികളും 2 വി.ഐ.പി മുറികളും ഒരു പി.ഡബ്ല്യു.ഡി മുറി എന്നിവയുണ്ട്. എന്നാല്‍ പുതിയ കെട്ടിടത്തിൻ്റെ പണി പൂര്‍ത്തിയാകുന്നതിനോട് കൂടി കാഞ്ഞങ്ങാട്ടെ റസ്റ്റ് ഹൗസ് എ ക്ലാസ് പദവിയിലേക്ക് ഉയരും.

ഒന്നാം പിണറായി സര്‍ക്കാറിൻ്റെ കാലത്ത് ഇ.ചന്ദ്രശേഖരന്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ് ബഡ്ജറ്റില്‍ 2 കോടി വകയിരുത്തിയത്. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നിരന്തരമായ പരിശ്രമഫലമായാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്.

0Shares