
കൽപറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ പരാതിയുമായി രംഗത്ത്. ക്യാമ്പ് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സ്വയം വാടക വീട് കണ്ടെത്തി ഒഴിയണമെന്നാണ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതെന്ന് ക്യാമ്പിലുള്ളവർ പറയുന്നു. സ്കൂളിൽ ക്യാമ്പ് തുടരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതിനാൽ സ്കൂളിലെ ക്യാമ്പുകളിലുള്ളവരെയാണ് ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. വാടക വീട് സർക്കാർ കണ്ടെത്തി നൽകും എന്ന ഉറപ്പ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. സമീപത്ത് എങ്ങും സർക്കാർ പറഞ്ഞ 6000/- രൂപക്ക് വാടക വീടില്ല എന്നതാണ് ക്യാമ്പിലുള്ളവരെ കുഴക്കുന്നത്. ദുരിതബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങൾ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ തുടരുന്നുണ്ട്.
ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ:
ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മൾ തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട് കിട്ടാനില്ല. അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശി പറയുന്നു.
